Monday, March 28, 2016

സഖാവ്

ക്രൂശിക്കാനും കുരുശിലേറ്റാനും ഞാനിവിടെ നിന്നുതരാം, വീണുപോകുന്നിടത്തോക്കെ താങ്ങി നിർത്താൻ സഖാവെന്നൊരു ഉൾവിളിയുണ്ടെങ്കിൽ, മനുഷ്യത്വത്തിന്റെ ഇത്തിരിയിത്തിരി നനവുണ്ടെങ്കിൽ, ജാതി-മത ചിന്തകൾക്കപ്പുറത്ത് പരന്നൊഴുകുന്നൊരു ആത്മസമർപ്പണമുണ്ടെങ്കിൽ. മുന്പിലും, പുറകിലും ആയിരമായിരം വാക്കത്തികൾ രാകിമിനുക്കുമ്പോഴും അതിജീവനത്തിന്റെ ആയിരമായിരം അഗ്നി നക്ഷത്രങ്ങൾക്കിടയിൽ, അനന്ത പ്രതീക്ഷകൾക്കിടയിൽ, ഞാനിവിടെത്തന്നെയുണ്ട്, നിന്റെ ഓരോ ധ്വനിയിലും ഒരു നല്ല മനുഷ്യ സ്നേഹിയുണ്ടെങ്കിൽ നിനക്കും സധൈര്യം ഇന്കിലാബ് വിളിക്കാം, സഖാവെന്ന വാക്ക് ഹൃദയത്തോട് ചേ്ർത്തു പിടിക്കാം .....!!! സഖാവെന്ന വാക്ക് .......!!!

Wednesday, March 16, 2016

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു,

കരളുവെന്തുകൊണ്ടു- റവ പൊട്ടുന്നു, ഉറവിലൊക്കെയും കടൽ മണക്കുന്നു, കടലിനാഴിയി- ലുറഞ്ഞു പോയൊരു പ്രപഞ്ച സ്ഫോടന- മുണർന്നിരിക്കുന്നു. കുളിർക്കുവാൻ നിലാ- വൊഴുകിയെത്തിലും, വിറക്കുന്നൂ മേനി തളർച്ച കാഴ്ചയിൽ, ഇടയ്ക്കുമങ്ങിയും ഉയർന്നുതാണുമി പ്രപഞ്ചസീമയെ തഴുകുന്നൂ സൂര്യൻ. തുഴഞ്ഞു ശീലിച്ച പഴയ പങ്കായം എടുത്തുയർത്തിനി- ന്നപരനോടുപോൽ, കടലു ചുംബിക്കും മകലെ വാനവും മലകളും നോക്കി- യിതാണ് ജീവിതം. എടുത്തുയർത്തിയ പഴയ പങ്കായം അടുത്ത മാത്രയി- ലടുത്തു വെച്ചിട്ട് പതിവിലെത്രയോ മൃദുലമായ്നിന്ന- ങ്ങകലെ നോക്കി സ്മിതം പൊഴിച്ചീടുന്നു. ധൃതിയിലെന്റെ കരാഗതങ്ങളിൽ തുഴയുമെന്നടു ത്തിത്തിരി വള്ളവും, തിരകൾ മാടി വിളിക്കും വിശാലമാം കനകമുള്ളിലോളിക്കും പ്രഭാവവും. പതിയെ സഞ്ചരിക്കേ- ണ്ടുന്ന പാതയിൽ തിരകൾ താണ്ടിയകലവേ പന്തുപോൽ, പതിയെ മണ്ണിനെ വേർപെടുത്തീടുന്ന പഴയബോധം വിളിച്ചുണത്തീടുന്നു.
കരയകന്നു കരയിലെ ചിത്രവും, കടലുമാത്രം കരാഗതങ്ങളിൽ, കാഠിനമെങ്കിലു മിത്രയുംശൂന്യത കരളുപോയി കനലിൽ ലയിക്കട്ടെ.

Tuesday, March 15, 2016

ആത്മഹത്യക്ക് മുമ്പ് (രമണൻ ഒരു പ്രണയ ബിംബം)

നിലച്ചു പോകുമൊ-
രാത്മഗീതത്തിന്റെ,
നിശബ്ദ രാഗമാണീ-
മൃതുവേണുവിൽ,

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ.

വരണ്ടു പോകുന്നു-
ണ്ടിടയ്ക്കു നാവുകൾ,
വനാന്തരങ്ങളി-
ലലഞ്ഞചിന്തകൾ

വസന്ത രാത്രികൾ,
മുല്ലകൾ, തെച്ചികൾ
ഇരുട്ടിൽ മാത്രം
വിടരുന്ന ഗന്ധങ്ങൾ.

കഴിഞ്ഞതൊക്കെയും
തികച്ചുമോർമകൾ
മറന്നു വെയ്ക്കാൻ
കഴിയാത്ത ചിത്രങ്ങൾ

മരണമെന്നുള്ള
ഭ്രമവികാരത്തി-
ന്നടിമയാക്കാൻ
കൊതിക്കുന്ന ബിംബങ്ങൾ

നിലയ്ക്കുവാനിനി
നിമിഷമാത്രകൾ
നിറഞ്ഞു നില്ക്കുന്ന
നിശബ്ദ വേളയിൽ,

എനിക്ക് പാടുവാന-
ഗാധമായൊരു
പരമപാവന
ഗീതമാണീ സ്മൃതി.

Monday, March 7, 2016

ആദരാന്ജലികളോടെ കേരളത്തിന്റെ കറുത്ത മുത്തിന് (കലഭാവൻ മണിയ്ക്ക്)

നീ
ഗാന്ധിയേയോ
ഗോഡ്സയെയോ
ഒർമിപ്പിക്കുന്നില്ല,

വെറുപ്പിനെയോ
വിദ്വേഷത്തിനെയോ
പങ്കുവെയ്ക്കുന്നില്ല,

എങ്കിലും,
ശൂന്യതകളിൽ
സ്നേഹനുഭൂതി സൃഷ്ടിച്ച്
നീ,
പോയകാലത്തിലേയ്ക്ക്
മധുരനാരങ്ങയെറിഞ്ഞു കൊടുക്കുന്നു,
മാറ്റങ്ങളിലേയ്ക്ക്
മൌനാനുവാദം തേടുന്നു.

ഇന്ന്
നിന്റെ വേർപാടിൽ നിന്ന്
എന്റെ കവിത,
കണ്ണീരുപൊഴിക്കുകയും
തലതല്ലിക്കരയുകയും ചെയ്യുന്നു.

ഇനിയൊരു
തിരിച്ചുവരവുണ്ടാകില്ലെന്നറിയാം
എന്നിട്ടും വെറുതെ വെറുതെ....!!!!