Friday, December 26, 2014

chila nanuttha ormakal

വീടും അതിനോട് ചേർന്ന് കിടക്കുന്ന പാലമരങ്ങളും കാവുമെല്ലാം പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് .. കാരണം ഒരു കാലത്ത് ഈ മരങ്ങളെല്ലാം കുരുവി കുഞ്ഞുങ്ങളുടെയും അണ്ണാൻ കുഞ്ഞുങ്ങളുടെയും ചപ്പില കിളികളുടെയുമെല്ലാം വിഹാര കേന്ദ്രങ്ങളായിരുന്നു. കൂടാതെ കീരി, പാമ്പ്, കാട്ടുകോഴി തുടങ്ങിയവയുടെ ഇടത്താവളവും. അന്ന് എന്റെ തെറ്റാലിയിൽ കുരുങ്ങി മരിച്ച കുരുവി കുഞ്ഞുങ്ങളേ.... അണ്ണാൻ കുഞ്ഞുങ്ങളേ... ചപ്പിലക്കിളികളെ നിങ്ങൾ എനിക്ക് മാപ്പ് തരിക. കാരണം അന്ന് ഞാൻ ഒരു കാട്ടാളനായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഒരു കുരുവിയാകണം ..... തെറ്റാലിയിൽ കുരുങ്ങി മരിക്കണം, ചേരയാകണം കല്ലേറുകൊണ്ട് പുളയണം, പെരുച്ചാഴിയാകണം  ജീർണിച്ചു വേദനപേറി മരിക്കണം.

ഓർമ്മകൾ അങ്ങനെയാണ്. ചെരിഞ്ഞ ചാരുകസാരകളിരുന്ന്  കാലുകൾ ഉയരത്തിൽ വെച്ച് ഏതെങ്കിലും ഒരു കോണിലേക്ക് ശ്രെദ്ധ  തിരിച്ച്  സ്വപ്നം കാണുക. ചിലപ്പോഴത് മരുഭൂമികളും ഹിമസാനുക്കളും കടന്നു അങ്ങ് അകലെ ടിബറ്റിലേക്കും  ചൈനയിലേക്കും യാത്ര തിരിക്കും, ബൗദ്ധീകവും  ആത്മീയവുമായ ചിന്തകളുടെ സാഗരങ്ങൾ താണ്ടും, മഴയായി മഞ്ഞുകണങ്ങളായി മണ്ണിൽ വീണടിയും.... ജനിമൃതികളുടെ നേർത്ത ഇടവേളകൾ.

അങനെ കൈവിട്ടുപോകുന്ന നീണ്ട ചിന്തകളുടെ അദൃശ്യനൂലിൽ തൂങ്ങിയാടുമ്പോഴാണ് ശൂന്യതയെ വെട്ടിമാട്ടിക്കൊണ്ട് ആ പെണ്‍കുട്ടി എന്റെ വീടിറെ പടികളിറങ്ങി വരുന്നത്.

അവളുടെ കൈകൾ നിറയെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താൻ പാകമായ എന്തൊക്കെയോ ഉണ്ടായിരുന്നു. ഒരു നിമിഷം അവയൊക്കെ നിലത്തു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങുമ്പോൾ,  ഒന്നും വേണ്ട എന്ന് പറഞ്ഞ് പെട്ടന്ന് ഞാനതിനു തടയണയിട്ടു. ആ നിമിഷം അവളുടെ മുഖത്തുള്ള നിരാശ എന്നെ നൊമ്പരപ്പെടുത്തിയെങ്കിലും   ഞാനതൊന്നും ഭാവിച്ചതേയില്ല.

"ഞാൻ ഇവിടെ ഒറ്റയ്ക്കേ ഉള്ളു" എന്ന് പറഞ്ഞ് എഴുനേറ്റപ്പോൾ പാതി തുറന്ന ബാഗുകൾ വേഗത്തിലെടുത്ത് ദൃതിയിൽ പടിയിറങ്ങി പോകുന്ന അവളെ ഒരു മാൻപേട മലനിരകൾക്കിടയിലേക്ക് ഓടിമറയുന്നതിന്റെ നേർത്ത ഒരു ദൃശ്യംപോലെയാണ് എനിക്ക് തോന്നിയത്.

ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷം ഈ അടുത്ത കാലത്ത് ഒരിക്കൽ കൂടി അവൾ വന്നു. അപ്പോൾ അവളുടെ ബാഗിൽ കറി പൌഡറുകൾക്ക് പകരം മനോഹരമായ കുറച്ചു ചൈനീസ് പാത്രങ്ങലായിരുന്നു.  ഇത്തവണയും ഒന്നും വേണ്ടാ എന്ന് പറഞ്ഞ് എഴുനേറ്റപ്പോൾ അവൾ ചിരിച്ചു. കാണാമെന്നു പറഞ്ഞ് ... സാവതാനം പടിയിറങ്ങിപ്പോയി. അപ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ ഭീതി ഒരു ശകലംപോലും ഇല്ലായിരുന്നു .
"മനുഷ്യർ അങ്ങനെയാണ്.
ചെറിയൊരു കണ്ണാടിയെടുത്ത്
ധീർഘദൂരം പിന്നിലേക്ക്‌ വീക്ഷിക്കുന്നവർ "

ചെറിയ കാറ്റ് വീശുന്നുണ്ട്, ഉച്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത സുഖമുള്ള നേരിയ തണുപ്പ്. ഒരു ഷർട്ടൊ ബനിയനോ ധരിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ,  മടി, ചാരുകസാരയിൽ പിടിചിരുത്തുകയാണ്. ഞാൻ ഓർമിച്ചു. ഇവൾ എനിക്ക് തീർത്തും സുപരിചിത തന്നെ എങ്കിലും അത് ഒരിക്കലും ഇവളായിരുന്നില്ല പക്ഷെ, എല്ലാ മുഖങ്ങൾക്കും ഒരേ ദൈന്യതയാണ്‌.

ഏതാണ്ട് പതിമൂന്ന് വർഷങ്ങൾക്കുമുമ്പ് എറണാകുളത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്ന കാലം. തുടക്കക്കാരനായതുകൊണ്ട്  മെസ്സിലെക്കുള്ള സാധനങ്ങൾപോലും  വാങ്ങിക്കുന്നതും കൊണ്ടുവരുന്നതും  എന്റെ ജോലിയിലുൾപ്പെട്ടിരുന്നു   . അങ്ങനെയാണ് തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ  വെച്ച്  ഞാനവളെ പരിചയപ്പെടുന്നത്. അവൾക്കും  എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സ് കുറവ് കാണും.  തുടർച്ചയായ കണ്ടുമുട്ടലുകൾ സുപരിചിതമായ സൌഹൃതത്തിലേക്ക് വഴിമാറുകയായിരുന്നു. അവളെ എനിക്ക് ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചാൽ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് പറയാം. പക്ഷെ, അതിന് പ്രണയം എന്നാ ഒരു വാക്ക് തീർത്തും അഭികാമ്യമല്ല.

ഒരിക്കൽ ഒരു സായാഹ്നത്തിൽ പതിവ് പോലെ  കണ്ടുമുട്ടിയപ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുംബിയിരുന്നു. "ദുഖം അങ്ങനെയാണ്, ആരോടെങ്കിലും പറഞ്ഞാൽ പാതി കുറയുമത്രേ....!" പക്ഷെ, അതിനോന്നുമുള്ള ഒരു അന്തരീക്ഷമായിരുന്നില്ല അവിടെ.., ഇടയിലെപ്പോഴോ അവൾ പോകുകയാണെന്ന് മാത്രം പറഞ്ഞു.  സാധങ്ങൾ  കൈമാറുമ്പോൾ അറിയാതെയെന്നോണം കൈകളിൽ ഒന്ന് അമർത്തി സ്പർശിച്ചു. എന്തെങ്കിലും ചോദിക്കും മുമ്പ് തിരിഞ്ഞു നടന്നു.

ചിലത് അങ്ങിനെയാണ്....! ഓർത്തെടുക്കുംമ്പോഴേക്ക്.... അടുത്തു ചെല്ലുംമ്പോഴേക്ക് ... മനസ്സിൽ പകർത്തുമ്പോഴെക്ക് നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തികൊണ്ടോ .... നോമ്പരപ്പെടുത്തിക്കൊണ്ടോ.. കടന്നുകളയും. അതിന് നമ്മളൊരു പേര് കുറിക്കും. ഓർമകളുടെ താളിൽ വെറുതെയെങ്കിലും സുവർണലിപികളിൽ രേഖപ്പെടുത്താൻ .....!!!!!