Thursday, January 1, 2015

ഹാപ്പി ന്യൂ ഇയർ ........!!!!!

മുറ്റം നിറയെ വീണു കിടക്കുന്ന ചപ്പിലക്കൂട്ടങ്ങളിൽ ചവിട്ടിമെതിച്ചുകൊണ്ട് കടന്നു പോകുമ്പോൾ......  മ്യാവൂ....... എന്ന ഒരു ശബ്ദത്തിനപ്പുറത്ത്..... ഒരു പകച്ചു നില്പ്പ് വരെ അവന് ഉണ്ടായിരുന്നില്ല.   ഉറക്കച്ഛടവ്  വിട്ടുമാറാത്ത അവന്റെ മുഖം കണ്ടിട്ടാകണം...... ഒരു ആത്മഗതംപോലെ എന്നിൽ നിന്നും ആ .. ചോദ്യം ഉയർന്നത്.

കാറ്റ് പതിവിലേറെ മേനിയിൽ കുത്തുന്നുണ്ട്.  ഡിസംബറിലെ തണുപ്പുകൾ ജനുവരിയിലേക്ക് വ്യാപിക്കുന്നതിന്റെ തുടർച്ച.
കാര്യമായി ഒന്നും പറയാനോ ചെയ്യാനോ ഇല്ല.  മുഷിപ്പാണോ, മടിയാണോ  അറിയില്ല,  ചൂട് പരക്കാത്ത സൂര്യ രശമികളിലേക്ക് വെറുതെ ഒന്ന് എത്തി നോക്കുകമാത്രം ചെയ്തു.  ഇളം ചൂട്,   ഇളം തണുപ്പ് ..... കടലാസിലെ വെളുത്ത പ്രതലത്തിലേക്ക് കറുത്ത മഴി.. പെയ്തുകൊണ്ടിരുന്നു.


പൊട്ടിത്തകർന്ന കണ്ണാടി, അത് പ്രതിഫലിപ്പിക്കുന്ന സൂര്യവെളിച്ചം,  എന്നിലെ കാക്ക ചിറകുകുടഞ്ഞ്‌ തൊട്ടപ്പുറത്തെ ചാരുകസാരയിലേക്ക് പതിയെ മാറിയിരുന്നു. മുറ്റം നിറയെ ഇന്നലകളെ തൊട്ടുണർത്തിയ പച്ചപ്പിന്റെ.... കുളിർമയുടെ.......,  കറുത്ത സ്മാരകങ്ങളാണ്.

ഇരുട്ട് കനത്തു വരികയാണ് ... ഇനി ഡിസംബറിൽ നിന്ന് ജനുവരിയിലേക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളു.  കൂട്ടിയിട്ട ചപ്പിലകൾക്ക് തീ .. കൊടുത്തപ്പോൾ മറഞ്ഞു നിൽക്കുന്നവർ ഓരോരുത്തരായി  തെളിഞ്ഞു വരാൻ തുടങ്ങി. തീ.... ആളിപ്പടരുകയാണ്.  തണുപ്പിന് കുറച്ചു സമയത്തെക്കെങ്കിലും വിട.

മദ്യം, മാംസം, പഴങ്ങൾ, കോള..... എല്ലാം ചുറ്റിലും നിറഞ്ഞുകവിഞ്ഞു. ഇനി ഗ്ലാസുകൾ മാത്രമേ കൂട്ടിമുട്ടാനുള്ളൂ.  എന്തിനാണാവോ ഗ്ലാസുകൾ ഇങനെ മുട്ടിക്കുന്നത്‌ ....... കാണുകയും രുചിക്കുകയും ആനന്ദിക്കുകയും   ചെയ്യുമ്പോൾ കാതിനോടുള്ള ഒരു അനുവാദം മാത്രമായിരിക്കണം....!  അത്,  എന്തുമാകട്ടെ.....!

ഗ്ലാസുകൾ നിറഞ്ഞു, ഭക്ഷണം നിരത്തി..... ചില്ലുഗ്ലാസുകൾ കൂട്ടിമുട്ടി. ഒന്നിന് പുറകെ ഒന്നായി ചുവന്നു തുടുത്ത പാനീയവും മാംസവും.

ചത്തുമരവിച്ച ഏതോ ജീവിയുടെ ജഡമാണ്  മുന്നിൽ. "എന്തിന്.....?" എന്ന ചോദ്യത്തോടെ അത് മുഖമുയർത്തി നിൽക്കുന്നതുപോലെ..... ആ.... ചോദ്യത്തിനപ്പുറം......  പൂത്തു നിൽക്കുന്ന ലഹരിയിൽ നിന്ന് അത്  വളരെ പെട്ടന്ന് തന്നെ  എവിടേക്കോ ഓടിമറഞ്ഞു.

ലഹരി സിരകളെ രമിപ്പിക്കാൻ തുടങ്ങിയിരുന്നു.  ഇടയ്ക്ക് വഴുതി പോകുന്ന വാക്കുകളോടെ ചിലർ മദ്യത്തെ വാനോളം പുകഴ്ത്തുന്നുണ്ട്. മറ്റു ചിലരുടെ കണ്ണുകൾ മാംസത്തിൽ തന്നെ തടഞ്ഞിട്ടിരിക്കുകയാണ്. ആടോ കോഴിയോ പോത്തോ അതൊന്നും അവിടെയൊരു വിഷയമേ അല്ല. നല്ല എരിവുണ്ട്, അത് മതി. ഇനി ചേരയോ ഉടുമ്പോ കീരിയോ ആയാലും കുഴപ്പമില്ല. മദ്യസഭകൾ അങ്ങിനെയാണ്. സമയാസമയത്ത് രുചിച്ചിരക്കാനൊരു വിഭവം..... അത്രയേ വേണ്ടൂ...  കാട്ടാളത്വത്തിന്റെ മറ്റൊരു മുഖം.

സമയത്തിന്റെ കടന്നു കയറ്റം ...... കണ്ണുകളിലോക്കെ നിറഞ്ഞ ആത്മസംതൃപ്തി ..... ഇനി പാട്ടാണ് ....!. പണ്ടൊക്കെ നാട്ടിൻപുറങ്ങളിലും കൊയ്ത്തുപാടങ്ങളിലും കേട്ട അതേ...... ഈരടികൾ .....! അതിനു വേണ്ടിയാണ് ഷണിക്കപ്പെട്ട അതിഥിയായി അവൻ അവിടെ വന്നു ചേർന്നിട്ടുള്ളത്. എല്ലാവരും നിശബ്ദരായി .... വയലോരങ്ങൾ നിറയെ അവന്റെ ഈരടികൾ നിറയുകയാണ്. ആ ഈണങ്ങൾക്ക് ചുവടുവെച്ച് ,  കനലുകൾക്ക് ഇരുവശത്തും നിറഞ്ഞാടുന്ന അമൂർത്തരൂപങ്ങൾ.  ഉന്മാദം മൂത്ത് ചിലർ ആ.... അഗ്നിനാളത്തിന് കുറുകെ പരന്നുയരുകയും താഴെവീഴുകയും ചെയ്യുന്നുണ്ട് .......അവരുടെ നൃത്തം  ദേവദാസികളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണോ എന്ന് തോന്നിപോകുന്നുണ്ട് ...... അവരാടുകയാണ് .... ലഹരിയിൽ മുങ്ങി....... അത്രമേൽ മധുരമായി......!

പാട്ടിനും താളത്തിനുമിടയിൽ ഓരോരുത്തരായി തളർന്നു വീഴുമ്പോൾ അകലെ വെള്ളകീറിത്തുടങ്ങിയിരുന്നു. ഒരു ഞരക്കം പോലെ   ആ.... ചുണ്ടുകളിലിൽ   നിന്ന്   അതേ   മന്ത്രധ്വനി ............!!!!! അതേ   മന്ത്രധ്വനി ............!!!!!

ഹാപ്പി ന്യൂ ഇയർ ........!!!!!
ഹാപ്പി ന്യൂ ഇയർ ........!!!!!ഹാപ്പി ന്യൂ ഇയർ ........!!!!!